top of page

HISTORY

സംഘടനാ ബന്ധം:

കേരളത്തിൽ പ്രമുഖ പണ്ഡിതൻമാരും സാദാത്തീങ്ങളും നേതൃത്വം കൊടുക്കുന്ന പണ്ഡിത സംഘടനകൾ പലതുമുണ്ട്. അവയുടെ എല്ലാ നല്ല പ്രവർത്തനങ്ങളെ മാനിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നതാണ് അസോസിയേഷൻറെ നയം. സംഘടനാപരമായ  പക്ഷപാദിത്വങ്ങളോ ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണമോ അസോസിയേഷന്റെ ലക്ഷ്യമല്ല . അതുകൊണ്ടുതന്നെ ഏതെങ്കിലും സംഘടനകളോട് പ്രത്യേക വിധേയത്വമോ മറ്റേതെങ്കിലും സംഘടനകളോട് അയിത്തമോ അസോസിയേഷന് ഇല്ല. ആയതിനാൽ എല്ലാ പണ്ഡിത സംഘടനകളിലും പെട്ട ഉസ്താദുമാരും ഈ കൂട്ടായ്മയിൽ അണിചേരുകയും സജീവമാവുകയും ചെയ്യുന്നുണ്ട്. കൊടിയുടെ നിറങ്ങളോ പേരിന്റെ വ്യത്യാസമോ കൂടാതെ എല്ലാവർക്കും ഒരുമിക്കാൻ കഴിയുന്ന ഒരു പൊതു വേദി എന്ന പ്രത്യേകത കൂടി അസോസിയേഷന് ഉണ്ട്.

IMG_6940.JPG

അസോസിയേഷന്റെ രൂപീകരണത്തിലേക്ക്  നയിച്ച പ്രധാന സംഭവം:-

എല്ലാത്തിനും ഒരു കാരണം ഉണ്ടാവുക സ്വാഭാവികമാണ്. വർഷങ്ങൾക്കു മുമ്പുണ്ടായ കരളലിയിപ്പിക്കുന്ന ഒരു അനുഭവമാണ് അസോസിയേഷന്റെ രൂപീകരണത്തിലേക്കുള്ള പ്രേരകം. പ്രഗത്ഭ പണ്ഡിതനും മുദരിസും  സംഘാടകനും ആയിരുന്ന  ഒരു ഉസ്താദിന്റെ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം സഹായം തേടി കൊണ്ട് നടത്തിയ അഭ്യർത്ഥന ഇങ്ങനെ ആയിരുന്നു ."ഞാൻ *ജോലിനോക്കി* കൊണ്ടിരുന്ന പള്ളിയിലെ ഹൗളിൻ കരയിൽ  തെന്നി വീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റു .ബെൽറ്റിട്ട് മാസങ്ങളോളം ഒന്നിനും കഴിയാതെ കിടക്കേണ്ടിവന്നു. ആദ്യകാലങ്ങളിൽ പള്ളിക്കാരെന്നെ കാര്യമായി സഹായിച്ചു. ഒരു ദിവസം അവർ എന്റെ അടുക്കൽ വന്നു പറഞ്ഞു. ഇനിയും പകരം ഒരാളെ നിശ്ചയിച്ചില്ലെങ്കിൽ മഹല്ലിലെ സംവിധാനങ്ങളെല്ലാം തകരും .അതിന് ഉസ്താദ് അനുവാദം തരണം. നീണ്ടകാലം ജോലിനോക്കിയിരുന്ന സ്ഥലമാണെങ്കിലും അവരുടെ വാക്കുകൾ ശരിയാണെന്ന് എനിക്കും തോന്നി .ഞാൻ അനുവാദം നൽകി. അതോടെ എന്റെ ജീവിതവും അവതാളത്തിലായി. ഇപ്പോൾ എനിക്ക് ജോലി നോക്കാൻ കഴിയുന്നില്ല. ഇന്ന് രാത്രി എന്റെ മക്കൾ പട്ടിണിയില്ലാതെ കിടന്നുറങ്ങണമെങ്കിൽ നിങ്ങൾ വച്ചുനീട്ടുന്ന ചില്ലി ക്യാശുകൾ കൊണ്ട് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിച്ചാലെ  കഴിയൂ." ഏത് ശിലാഹൃദയന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന വാക്കുകളായിരുന്നു അത്.
                  ഈ സംഭവവും ദീനി സേവകരുടെ അഴകുള്ള തൂവെള്ള വസ്ത്രത്തിന്റെയും പുഞ്ചിരിക്കുന്ന മുഖത്തിന്റെയും  ബാഹ്യമായ രൂപങ്ങൾക്കപ്പുറം ജീവിതത്തിന്റെ രണ്ട് അറ്റങ്ങളും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്നതിന്റെയും ഭാര്യ മക്കളുടെ കരളലിയിപ്പിക്കുന്ന ദയനീയ ചിത്രത്തിന്റെയും യാഥാർത്ഥ്യം പല രീതിയിൽ മനസ്സിലാക്കിയതും ഇത്തരം ദുരനുഭവങ്ങൾ കണ്ട് മടുത്ത്‌ ദീനീ സേവന പാതയിൽ നിന്ന് മാറി മറ്റു മാർഗങ്ങൾ തേടി പോകുന്ന പ്രഗത്ഭ പണ്ഡിതന്മാരുടെ ഒഴുക്ക് പ്രബോധന രംഗത്ത് സൃഷ്ടിക്കുന്ന ദൂര വ്യാപകമായ അപകടം തിരിച്ചറിഞ്ഞതുമാണ് തആവുനുൽ ഖദം വെൽഫയർ അസോസിയേഷന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

 

bottom of page